ദളിത് യുവതിയെ വ്യാജകേസില്‍ കുടുക്കിയ സംഭവം; പേരൂര്‍ക്കട എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം

ദളിത് യുവതിയെ വ്യാജകേസില്‍ കുടുക്കിയ പൊലീസ് അതിക്രമത്തില്‍ നടപടി. പേരൂര്‍ക്കട എസ്എച്ച്ഒ ശിവകുമാറിനെ സ്ഥലം മാറ്റി. കോഴിക്കോട് മാവൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ആണ് സ്ഥലം മാറ്റിയത്. പൊതു സ്ഥലംമാറ്റത്തിനൊപ്പമാണ് പുതിയ മാറ്റം. ദളിത് യുവതിയായ ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ പേരൂര്‍ക്കട എസ്ഐ പ്രസാദിനെ ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഏപ്രില്‍ 23-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂര്‍ക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണമാല കാണാതെയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ തന്നെ സ്റ്റേഷനില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് ബിന്ദു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്. ക്രൂരതയാണ് തന്നോട് പൊലീസ് കാണിച്ചതെന്നും ‘മാലയെവിടെടീ എന്ന് ചോദിച്ച് ചീത്ത പറഞ്ഞുവെന്നും വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നും അടിക്കാന്‍ വന്നുവെന്നും ബിന്ദു ആരോപിച്ചിരുന്നു.

മക്കളെ കേസില്‍ കുടുക്കുമെന്ന് പറഞ്ഞപ്പോള്‍ താങ്ങാന്‍ പറ്റിയില്ല. അടുത്ത ദിവസം മാല കാണാതായ വീട്ടിലെ അമ്മയും മകളും തന്നെ വിളിച്ച് കേസില്ല എന്നും വെറുതെ വിടുകയാണെന്നും പറഞ്ഞു. അപ്പോഴും ഈ മാല കിട്ടി എന്ന് തന്നോട് പറയുന്നില്ല. പിന്നീട് തന്റെ ഭര്‍ത്താവാണ് മാല വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞതെന്നും ബിന്ദു പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *