കാമുകിയുടെ സംസ്കാരച്ചടങ്ങിനെത്തിയ യുവാവിന്റെ ആവശ്യം കേട്ട് ഞെട്ടി ഗ്രാമവാസികൾ

ലക്‌നൗ: കാമുകിയുടെ മൃതദേഹത്തിന് സിന്ദൂരം ചാർത്തി യുവാവ്. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് ഇത്തരമൊരു അസാധാരണ സംഭവം നടന്നത്. തന്റെ കാമുകിയ്ക്ക് നൽകിയ വാഗ്ദാനം നിറവേറ്റനാണ് യുവാവ് ഇങ്ങനെ ചെയ്തത്. നിച്ച്ലൗൾ പ്രദേശത്തെ യുവാവാണ് തന്റെ പ്രതിശ്രുത വധുവിന്റെ മരണത്തിന് പിന്നാലെ അന്ത്യകർമ്മങ്ങൾക്ക് മുൻപ് വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടത്. പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് റിപ്പോർട്ട്.
അന്ത്യകർമ്മങ്ങൾക്കായി മൃതദേഹം ചിതയിലേക്ക് എടുക്കും മുൻപാണ് യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് അവളെ തന്റെ ഭാര്യയാക്കാമെന്ന് വാക്ക് നൽകിയിരുന്നുവെന്നും അത് നിറവേറ്റണമെന്നും പറഞ്ഞതായാണ് റിപ്പോർട്ട്. യുവാവിന്റെ ആവശ്യം കേട്ട് ആദ്യം അമ്പരന്ന പെൺകുട്ടിയുടെ കുടുംബം പിന്നാലെ സമ്മതിക്കുകയായിരുന്നു. മരണവീട്ടിലേക്ക് പുരോഹിതനെ വിളിച്ചുവരുത്തുകയും മന്ത്രോച്ചാരണങ്ങൾക്കിടയിൽ യുവാവ് യുവതിയുടെ നെറ്റിൽ സിന്ദൂരം ചാർത്തുകയും ചെയ്തു.
ഒരു ആഘോഷവുമില്ലാതെ ഒരു വാഗ്ദാനം പാലിക്കപ്പെട്ടതായി ഗ്രാമവാസികൾ പറഞ്ഞു. യുവതിയുടെ ചിതയ്ക്ക് തീ കൊളുത്തിയതും യുവാവാണെന്നാണ് റിപ്പോർട്ട്.യുവാവ് നഗരത്തിൽ ഒരു കട നടത്തുകയാണെന്നും അടുത്തിടെയാണ് ഇരുവരും പ്രണയത്തിലായതെന്നും ഗ്രാമവാസികൾ പറയുന്നു. പെൺകുട്ടിയുടെ കുടുംബം ആദ്യം ബന്ധത്തെ എതിർത്തെങ്കിലും പിന്നീട് ഇരുവരുടെയും ആവശ്യം അംഗീകരിക്കുകയായിരുന്നു. പെൺകുട്ടിയുടെ മരണത്തിന് മുൻപ് തന്നെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ പെൺകുട്ടിയുടെ പെട്ടെന്നുള്ള മരണത്തിന്റെ കാരണം വ്യക്തമല്ല.