നിലമ്പൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് വിജയിക്കുമെന്ന വിലയിരുത്തലുമായി സിപിഎം

തിരുവനന്തപുരം: നിലമ്പൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് വിജയിക്കുമെന്ന വിലയിരുത്തലുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സ്ഥാനാർത്ഥി പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത് ഇടതുവോട്ട് ഒന്നിപ്പിച്ചു. സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയായി. ജമാഅത്തെ ഇസ്ലാമി യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചത് ഇടതിന് നേട്ടമായി. മതനിരപേക്ഷ ചിന്തയുള്ള സംഘടനകൾ ഇടതു മുന്നണിക്കൊപ്പം നിന്നെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്. യോഗം വിലയിരുത്തി.
നിലമ്പൂർ മണ്ഡലത്തിൽ സ്വരാജ് വൻഭൂരിപക്ഷത്തോടെ വലിയ വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ‘യുഡിഎഫിന്റെ തെറ്റായ പ്രചാരണങ്ങളെയും കള്ളക്കഥകളെയും തുറന്നുകാട്ടാൻ കഴിഞ്ഞു. വിവാദങ്ങൾ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അവരുടെ ശ്രമം ജനങ്ങൾ തള്ളിക്കളഞ്ഞു. മതനിരപേക്ഷ ഉള്ളടക്കത്തെ ഉയർത്തിക്കാട്ടാനും വർഗീയ കൂട്ടുകെട്ടുകളെ തുറന്നുകാട്ടാനും എൽഡിഎഫിനു കഴിഞ്ഞു. ഇടത് സ്ഥാനാർത്ഥിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
കോൺഗ്രസിനകത്തെ തർക്കങ്ങൾ കൂടുതൽ ശക്തിയായി പുറത്തുവരുന്നതിന് തിരഞ്ഞെടുപ്പ് ഫലം ഇടയാക്കും. നിലമ്പൂരിന് ശേഷം യുഡിഎഫിന് അകത്ത് വലിയ പൊട്ടിത്തെറികൾ ഉണ്ടാകും’- ഗോവിന്ദൻ പറഞ്ഞു.അതേസമയം, യുഡിഎഫും, എൻഡിഎയും, സ്വതന്ത്രസ്ഥാനാർത്ഥി പിവി അൻവറും വിജയപ്രതീക്ഷയിലാണ്. മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗാണ് ഇന്നലെ ഉണ്ടായത്. ഇത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് മുന്നണികളുടെ വിലയിരുത്തൽ. അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ തങ്ങൾ ഭൂരിപക്ഷം നേടുമെന്നാണ് യുഡിഎഫ് ക്യാമ്പ് കണക്കുകൂട്ടുന്നത്. മുപ്പതിനായിരം വോട്ടുകൾക്ക് താൻ ജയിക്കുമെന്നാണ് അൻവറിന്റെ അവകാശവാദം.