ശ്രീചിത്രയിലെ അമിതമായ ചികിത്സാ നിരക്ക് പിന്‍വലിക്കണം:പാലോട് രവി

തിരുവനന്തപരം : രാജ്യത്തിന്റെ അഭിമാനവും കേരളത്തിലെ നിര്‍ണായകവുമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ ഏറെ പ്രതിസന്ധികളാണ് നേരിടുന്നത്.സാധാരണക്കാരായ രോഗികള്‍ക്ക് ആലംബമായിരുന്ന ഈ ആതുരാലയം ഇപ്പോള്‍ വന്‍ തുക ഈടാക്കി ചികിത്സ നടത്തുന്ന സ്ഥാപനമായി മാറിയിരിക്കുകയാണ്. ഇവിടെ സാധാരണക്കാര്‍ക്ക് ചികിത്സ അപ്രാപ്യമായിരിക്കുന്നു.

ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിലെ ഗുരുതരമായ വീഴ്ചയുടെയും ക്രമക്കേടുകളുടെയും ഫലമായി ചികിത്സാചെലവുകള്‍ 50 ശതമാനത്തോളം വര്‍ദ്ധിച്ചിരിക്കുന്നു. കൂടുതല്‍ ഉപകരണങ്ങള്‍ എത്തുന്നതോടെ ചികിത്സാചെലവ് നിലവിലുള്ളതിനേക്കാള്‍ 100% ഉയരുമെന്നാണ് വിവരം. ജൂണ്‍ 5 വരെ ഉണ്ടായിരുന്ന ചികിത്സാചെലവ് വളരെ പെട്ടെന്ന് ഇരട്ടി ആക്കി. ഉപകരണങ്ങള്‍ വാങ്ങുന്നതിന് കരാര്‍ ക്ഷണിക്കാതെ മന:പൂര്‍വം പ്രതിസന്ധി സൃഷ്ടിച്ചു. ഉപകരണങ്ങള്‍ തീര്‍ന്നതോടെ ശസ്ത്രക്രിയകള്‍ നിലച്ചു. ശ്രീചിത്രയെ സംബന്ധിച്ചിടത്തോളം കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണ്.

കേന്ദ്രമന്ത്രി ആശുപത്രി സന്ദര്‍ശനം നടത്തിയ ശേഷവും ചികിത്സാചെലവ് കുതിക്കുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. ഇപ്പോള്‍ മിക്ക ഉപകരണങ്ങള്‍ക്കും 50 ശതമാനത്തോളം തുക വര്‍ദ്ധിച്ചിരിക്കുന്നു. ഈ ഭാരം മുഴുവന്‍ രോഗികളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ആശുപത്രി അധികൃതര്‍. ജനവിരുദ്ധമായ തീരുമാനങ്ങള്‍ പിന്‍വലിച്ച് മാന്യമായ നിരക്കില്‍ ചികിത്സ ലഭ്യമാക്കാന്‍ അടിയന്തര നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളും ആയി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും.