വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില: വെന്റിലേറ്ററിൽ തുടരുന്നു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. പട്ടം എസ്.ടു.ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.

വിവിധ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ സംഘം ശ്രമിച്ചുവരികയാണെന്ന് ഇന്നലെ അറിയിച്ചിരുന്നു.

ഇന്നലെ വൈകുന്നേരത്തോടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍ കുമാര്‍ പറഞ്ഞു. 72 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരുകയാണ് അദ്ദേഹം. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നത്.

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച (ജൂണ്‍ 23) ഉച്ചയോടെയാണ് വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. 101 വയസ് പിന്നിട്ട അച്യുതാനന്ദന്‍ 2006 മുതല്‍ 2011 വരെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചത്