നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം നിലപാടുകൾ തുറന്നുപറഞ്ഞ് നടൻ ജോയ് മാത്യു

കോഴിക്കോട്: നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം നിലപാടുകൾ തുറന്നുപറഞ്ഞ് നടൻ ജോയ് മാത്യു. നിലപാടുകളുടെ കണിശതയാണ് നിലമ്പൂരിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ്ഗോപി അടുത്ത സുഹൃത്താണെന്നും പക്ഷെ തന്റെ നിലപാടിനനുസരിച്ചുളള രാഷ്ട്രീയമല്ല സുരേഷ്ഗോപിയുടേതെന്നും ജോയ് മാത്യു വ്യക്തമാക്കി. ‘നിലമ്പൂർ കേരളത്തോട് പറയുന്നത് ‘ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ സംസാരിച്ചത്.

ഞാൻ കോൺഗ്രസുകാരനല്ല. ആവാനും കഴിയില്ല. ഇവിടെ എല്ലാവരും വെള്ളക്കുപ്പായം ഇടുമെന്നറിഞ്ഞാണ് കറുപ്പ് അണിഞ്ഞ് വന്നത്. ഒരു ലിബറൽ ഡെമോക്രാറ്റ് ആണ് ഞാൻ. കോൺഗ്രസ് സഹിഷ്ണുത കാണിക്കുന്നു. മറ്റൊരു പാർട്ടിയുണ്ട്. വലിയ അസഹിഷ്ണുത പുലർത്തുന്നവരാണ്. ആ പാർട്ടിക്ക് എതിരെയാണ് ആര്യാടൻ ഷൗക്കത്ത് മത്സരിച്ചത്. അതിനാലാണ് അവിടെ പോയത്. അദ്ദേഹം ഒരു കലാകാരനാണ്. അവിടെ പോയില്ലെങ്കിൽ ധാർമികമായി തെറ്റാകുമായിരുന്നു.

സാംസ്കാരിക പ്രവർത്തകരാണെന്ന് പറഞ്ഞ് കുറച്ച് പേർ നിലമ്പൂരിൽ പോയി. ആദ്യം സാംസ്കാരിക പ്രവർത്തനം എന്താണെന്ന് അറിയണം. വിഷയങ്ങളിൽ രാഷ്ട്രീയം നോക്കാതെ സംസാരിക്കുന്നവരാണ് സാംസ്കാരിക പ്രവർത്തകർ. ബാക്കിയുളളവർ കൂലി എഴുത്തുകാരാണ്. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച എം ടി വാസുദേവൻ നായർ നടത്തിയതാണ് സാംസ്കാരിക പ്രവർത്തനം. കടന്നലിനെ കൂടെ കൂട്ടാതിരുന്നത് പ്രതിപക്ഷനേതാവ് വിഡി സതീശന്റെ നിലപാടിലെ കണിശതയാണ്. അതിന് വിഡി സതീശനെ സല്യൂട്ട് ചെയ്യുന്നു.

പി വി അൻവർ ഒമ്പത് വർഷം ജനപ്രതിനിധിയായിരുന്നു. അത്തരം ഒരാൾക്ക് കിട്ടേണ്ട വോട്ടുകൾ മാത്രമേ കിട്ടിയിട്ടുളളൂ. ഏതൊരു എംഎൽഎയ്ക്കും ഇരുപതിനായിരം വോട്ട് കിട്ടും. അൻവറിനെ യുഡിഎഫിലേക്ക് കൊണ്ടുവരാൻ നോക്കുന്ന നേതാക്കന്മാരെ അടിച്ചിരുത്തുക. കൊണ്ടുവന്നാൽ ഞാൻ വിമർശിക്കും. ആര്യാടൻ ഷൗക്കത്തിന്റെ സിനിമ പാഠം ഒന്ന് ഒരു വിലാപം അല്ല ഇനി. 2026ൽ കോൺഗ്രസിന് പാഠം ഒന്ന് വിജയമെന്നാക്കും.

സുരേഷ്ഗോപി എനിക്ക് ഏറ്റവും അടുപ്പമുള്ള വ്യക്തിയാണ്. അദ്ദേഹത്തിനായി എന്റെ ജീവൻ കൊടുക്കും. കിഡ്ണി വേണമെങ്കിൽ അതും നൽകും, പക്ഷെ എന്റെ നിലപാടിന് അനുസരിച്ച രാഷ്ട്രീയമല്ല സുരേഷ്ഗോപിയുടേത്. അതിനാൽ വൃക്ക കൊടുത്താലും വോട്ട് കൊടുക്കില്ല. എം സ്വരാജിന്റെ പുസ്തകം വിക്കീപീഡിയിൽ നിന്നാണെന്ന് പറയുന്നുണ്ട്. സ്വരാജ് നല്ല മനുഷ്യനും പാർട്ടിക്കാരനുമാണ്. പക്ഷേ നല്ല പൊതുപ്രവർത്തകനല്ല’- ജോയ് മാത്യു പറഞ്ഞു.