തിരുത്തേണ്ടതു പാര്‍ട്ടിയില്‍ തിരുത്തുക തന്നെ ചെയ്യും തനിക്കെതിരെ ഒരു വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിട്ടില്ല : എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം : തനിക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുണ്ടായിട്ടില്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പാര്‍ട്ടി സെക്രട്ടറിയെ കമ്മിറ്റി ഒന്നടങ്കം വിമര്‍ശിച്ചു, മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചു എന്നൊക്കെയുള്ള വ്യാജ പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

പി.രാജീവും എളമരംകരീമുമൊക്കെ തന്നെ വിമര്‍ശിച്ചൂവെന്നു തരത്തില്‍ വ്യാജവാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. സത്യവിരുദ്ധവും കള്ളവുമായ വാര്‍ത്തയാണു പ്രചരിക്കുന്നതെന്നും സിപിഎം സംസ്ഥാന സമിതി യോഗത്തിനു ശേഷം എം.വി.ഗോവിന്ദന്‍ പറഞ്ഞു.

നിലമ്പൂരില്‍ തോറ്റെങ്കിലും എല്‍ഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ പോറലേല്‍ക്കാതെ ശക്തിപ്പെട്ടു നില്‍ക്കുന്നൂവെന്നാണു കാണാന്‍ കഴിയുന്നത്. നിലമ്പൂരില്‍ രാഷ്ട്രീയ വോട്ട് വര്‍ധിപ്പിക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ സാധിച്ചു. നിലമ്പൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ ഒന്‍പതുവര്‍ഷം വലിയ വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. എന്നാല്‍ ഈ വികസന നേട്ടത്തെ സ്വതന്ത്ര നേട്ടമായി പി.വി.അന്‍വര്‍ പ്രചരിപ്പിച്ചു.

ഇതു സ്വതന്ത്ര സ്ഥാനാര്‍ഥിയായ അദ്ദേഹത്തിനു വോട്ട് വര്‍ധിക്കുന്നതിന് ഇടയാക്കി.
എം.സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തിനു വലിയ അംഗീകാരമാണു ലഭിച്ചത്. എന്നാല്‍ പ്രതിപക്ഷവും മറ്റു ചില വര്‍ഗീയ ശക്തികളും സ്വരാജിനെതിരെ പ്രവര്‍ത്തിച്ചു. സ്വരാജിനുള്ള വായനയും അറിവും ഇത്തരക്കാര്‍ക്ക് എതിര്‍പ്പിനു കാരണമായി. സ്വരാജിനെ വ്യക്തിപരമായി വരെ ഇവര്‍ ആക്രമിച്ചൂവെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.