ഭാരതാംബ വിവാദം;സർക്കാരും ഗവർണറും തമ്മിൽ തർക്കം തുടരുന്നു

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ സർക്കാരും ഗവർണറും തമ്മിൽ തർക്കം തുടരുന്നു. ഗവർണറുടെ കത്തിന് വീണ്ടും മറുപടി നൽകാനൊരുങ്ങുകയാണ് സർക്കാർ. നിയമ പരിശോധനക്ക് ശേഷം മറുപടി നൽകാനാണ് സർക്കാരിന്റെ തീരുമാനം. ഭരണഘടനാ വിദഗ്ദ്ധരുടെ നിലപാട് കൂടി ചേർത്തുള്ള മറുപടി നൽകാനാണ് നീക്കം.
ഗവർണർ ചൂണ്ടിക്കാട്ടിയത് സങ്കൽപ്പം മാത്രമാണെന്നും, ചിത്രത്തെ അനുകൂലിച്ചുള്ള രാജ് ഭവൻ വാദങ്ങൾക്ക് നിയമ പരിരക്ഷ ഇല്ലെന്ന് സർക്കാർ പറയുന്നു. അതേസമയം, സെനറ്റ് ഹാളിലെ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്ട്രാർ ഇന്ന് വിസിക്ക് റിപ്പോർട്ട് നൽകും. സംഘാടകർ നിബന്ധനകൾ ലംഘിച്ചു എന്ന നിലപാടിലാണ് രജിസ്ട്രാർ. അനുമതി റദ്ദാക്കിയിട്ടും ഗവർണറുടെ പരിപാടി തുടർന്നുവെന്നും റിപ്പോർട്ടിലുണ്ട്.