വന്ദന ഇനി സാന്ത്വനം; ഡോ. വന്ദന ദാസിന്റെ പേരിൽ ജന്മനാട്ടിലും ആശുപത്രി

കടുത്തുരുത്തി (കോട്ടയം) ഏക മകളുടെ ഓര്‍മകള്‍ക്ക് ആതുരശുശ്രൂഷയിലൂടെ ജീവന്‍ പകരുകയാണ് ഈ മാതാപിതാക്കള്‍. ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ പേരില്‍ ജന്മനാടായ കടുത്തുരുത്തിയിലും ആശുപത്രി വരുന്നു. കടുത്തുരുത്തി മധുരവേലിയില്‍ ഡോ. വന്ദന ദാസ് മെമ്മോറിയല്‍ ആശുപത്രി അടുത്ത മാസം അവസാനം ഉദ്ഘാടനം ചെയ്യും.
മകളുടെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു ആശുപത്രിയും പാവപ്പെട്ട രോഗികള്‍ക്കു സൗജന്യ ചികിത്സയുമെന്നു വന്ദനയുടെ മാതാപിതാക്കളായ മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി.മോഹന്‍ദാസും വസന്തകുമാരിയും പറഞ്ഞു. മകളുടെ ഓര്‍മയ്ക്കായി മാതാപിതാക്കള്‍ ആരംഭിക്കുന്ന രണ്ടാമത്തെ ആശുപത്രിയാണിത്. വസന്തകുമാരിയുടെ ജന്മനാടായ ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ മാസങ്ങള്‍ക്കു മുന്‍പ് ആശുപത്രി ആരംഭിച്ചിരുന്നു.
കോട്ടയം എറണാകുളം റോഡരികില്‍ കുറുപ്പന്തറയിലാണു വന്ദനയുടെ വീട്. ഇവിടെ കിടത്തിച്ചികിത്സാ സൗകര്യമുള്ള മറ്റൊരു ആശുപത്രി നിര്‍മിക്കാനും പദ്ധതിയുണ്ട്. ഇതിനായി വന്ദനയുടെ പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം തുടങ്ങി. തങ്ങളുടെ സ്വത്തുക്കള്‍ ട്രസ്റ്റിനു കൈമാറുമെന്നു മോഹന്‍ദാസും വസന്തകുമാരിയും പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കു പഠനസഹായവും ട്രസ്റ്റ് നടപ്പാക്കും. ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവരുടെ പിന്തുണയോടെയാണു ട്രസ്റ്റിന്റെ പ്രവര്‍ത്തനം. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡ്യൂട്ടിക്കിടെ 2023 മേയ് 10ന് ആണ് അക്രമിയുടെ കുത്തേറ്റു ഡോ. വന്ദന ദാസ് മരിച്ചത്.