രാഹുൽ ഒളിവിൽ പോയതിന്റെ ഉത്തരവാദിത്തം ഞങ്ങൾക്കില്ല ; പൊലീസാണ് തുടർ നടപടി സ്വീകരിക്കേണ്ടത് : കെ മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗികപീഡന പരാതി ഡിജിപിക്ക് കൈമാറിയെന്ന് കെ മുരളീധരൻ. രാഹുൽ ഒളിവിൽ പോയതിന്റെ ഉത്തരവാദിത്തം തങ്ങൾക്കില്ല. പൊലീസാണ് തുടർ നടപടി സ്വീകരിക്കേണ്ടതെന്നും കെ മുരളീധരൻ പറഞ്ഞു. അതിജീവിതയെ സംരക്ഷിക്കണം എന്നല്ല സർക്കാരിന്റെ നിലപാടെന്ന് അദേഹം പറഞ്ഞു.

കെപിസിസി അധ്യക്ഷനുമായി സംസാരിച്ചിരുന്നു. പേരോ സ്ഥലമോ ഇല്ലെന്ന് പറഞ്ഞു. പേരില്ലാത്തത് ആണെങ്കിലും പരാതി പോലീസിന് കൈമാറി. ഇനി പോലീസിന്റെ കയ്യിലാണ്. നിലവിൽ അന്വേഷിക്കുന്ന അതേ വിഷയമാണ് പരാതി രൂപത്തിൽ കിട്ടിയത്. പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ചീത്തപ്പേര് ഉണ്ടാക്കി. ‌‌‌അതുകൊണ്ട് ആണല്ലോ പുറത്ത് ആക്കിയത്. അതിജീവിതയെ സംരക്ഷിക്കണം എന്നല്ല സർക്കാരിന്റെ നിലപാടെന്ന് കെ മുരളീധരൻ പറഞ്ഞു.

രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കോൺഗ്രസ് നേതൃത്വത്തിന് മറ്റൊരു യുവതി പരാതി നൽകുകയായിരുന്നു. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയാണ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയവർക്ക് പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡനമെന്നും ഗർഭം ധരിക്കാൻ നിർബന്ധിച്ചെന്നും പരാതിയിലുണ്ട്. രാഹുലിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ച യുവതിയാണ് പരാതിക്കാരി. വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും കോൺഗ്രസ് വേദികളിൽ നിന്ന് രാഹുലിനെ വിലക്കണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്.