നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന സമ്പൂര്‍ണ മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം: നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന സമ്പൂര്‍ണ മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ച് വി.ഡി സതീശന്‍. മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാരും സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും കോണ്‍ഗ്രസില്‍ നിന്നാണ്. രണ്ട് വനിതാ മന്ത്രിമാരാണ് വി.ഡി സതീശന്‍ സര്‍ക്കാരില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം, അര്‍ഹതയുള്ള പലരേയും മന്ത്രിസഭയിലേക്ക് പരിഗണിക്കാന്‍ കഴിഞ്ഞില്ലെന്നും ഇതില്‍ തനിക്ക് വിഷമമുണ്ടെന്നും നിയുക്ത മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘മറ്റ് സമവാക്യങ്ങള്‍ പരിശോധിക്കുമ്പോള്‍ കഴിവും അര്‍ഹതയും ഉള്ള നിരവധിപേരെ ഒഴിവാക്കേണ്ടിവരികയായിരുന്നു, ഇതില്‍ സങ്കടമുണ്ട്’ സതീശന്‍ പറഞ്ഞു. ‘മുഖ്യമന്ത്രിയോടൊപ്പം സമ്പൂര്‍ണ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്യം. 20 യുഡിഎഫ് മന്ത്രിമാരുടെ ലിസ്റ്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു, നാളെ 21 പേര് സത്യപ്രതിജ്ഞ ചെയ്യുമെന്നും നിയുക്ത മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ അഞ്ച് മന്ത്രിമാരുള്ള മുസ്ലീം ലീഗ് ആണ് കൂടുതല്‍ പ്രാതിനിധ്യമുള്ള രണ്ടാമത്തെ കക്ഷി.

വി.ഡി സതീശന് പുറമേ രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, എ.പി. അനില്‍ കുമാര്‍, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ടി. സിദ്ദിഖ്, എം. ലിജു,കെ.എ. തുളസി, ഒ.ജെ ജനീഷ് എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നുള്ള മന്ത്രിമാര്‍. സ്പീക്കറായി മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനേയും തിരഞ്ഞെടുത്തു. കേരള കോണ്‍ഗ്രസിനാണ് ചീഫ് വിപ്പ് സ്ഥാനം നല്‍കിയിരിക്കുന്നത്.