സാംസ്കാരിക നായകർ ‘കാലുനക്കികൾ’, എഴുതി വായിക്കുന്നതല്ല നവോത്ഥാനം; ജി. സുധാകരൻ

ഇപ്പോഴത്തെ സാംസ്കാരിക നായകർ ‘കാലുനക്കികൾ’ ആണെന്ന് നിയമസഭയിൽ ജി. സുധാകരന്റെ രൂക്ഷ വിമർശനം. പുതിയ തലമുറയിലെ യുവാക്കൾ കഞ്ചാവും ചരസും ഉപയോഗിച്ച് നടക്കുകയാണെന്നും, ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റുകളിൽ എത്രപേർ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു.

താൻ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ പോയിൻറ് ഓഫ് ഓർഡറിന് എഴുന്നേറ്റ ആളോട് എന്തിന് സംസാരിച്ചു എന്ന് സ്പീക്കർ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സോവിയറ്റ് യൂണിയന്റെ തകർച്ചയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, സോഷ്യൽ ഡെമോക്രസിയാണോ പീപ്പിൾ ഡെമോക്രസിയാണോ നടപ്പാക്കേണ്ടതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോട് സ്നേഹവും ബഹുമാനവും ഉണ്ടെന്നും ‘സുസ്മേരവദനനായ’ അദ്ദേഹം മഞ്ഞക്കുറ്റികൾ എടുത്തുമാറ്റണമെന്നും സുധാകരൻ നിർദ്ദേശിച്ചു.

നവകേരളം, നവോത്ഥാന കേരളം എന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ലെന്നും, എഴുതി വായിക്കുന്നതോ ഇരുന്നിട്ട് എഴുന്നേൽക്കുന്നതോ അല്ല നവോത്ഥാനമെന്നും അദ്ദേഹം പരിഹസിച്ചു. മഞ്ഞക്കുറ്റിയിൽ ഒരടി മുന്നോട്ട് വെച്ചതുകൊണ്ടാണ് സർക്കാരിന് രണ്ടടി പിന്നോട്ട് വെക്കേണ്ടി വന്നതെന്നും, സജി ചെറിയാന്റെ നാട്ടിൽ അടുക്കളയിൽ വരെ മഞ്ഞക്കുറ്റിയിട്ടപ്പോൾ താൻ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും സുധാകരൻ ഓർമ്മിപ്പിച്ചു. സർക്കാരിന്റെ ധനസ്ഥിതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കണമെന്നും, കരിമണൽ കൊള്ളക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.