വൈസ് ചാന്‍സലര്‍മാരെ മുഖ്യമന്ത്രി വിരട്ടുന്നു; വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

തിരുവനന്തപുരം: ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ. വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് സര്‍വകലാശാല ചട്ടത്തില്‍ പറയുന്നുണ്ടോ എന്ന് വിശദമാക്കണം. ഉണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാട്ടണം. മറ്റുള്ളവര്‍ ഇനി പങ്കെടുക്കാതിരിക്കാന്‍ വി.സിമാരെ ഭീഷണിപ്പെടുത്തുകയാണ് മുഖ്യമന്ത്രിയെന്ന് മുരളീധരന്‍ ആരോപിച്ചു.

രാജ്യത്ത് നിരവധി വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസിന്റെ നൂറാം വാര്‍ഷിക പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.രാജ്യത്തിന്റെ പ്രധാനമന്ത്രി ആര്‍എസ്എസ് പ്രവര്‍ത്തകനാണ് എന്ന് മറക്കരുത്. അദ്ദേഹത്തെ കാണുന്നതില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനില്‍ക്കുമോയെന്ന് മുരളീധരന്‍ ചോദിച്ചു.ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയും സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും പ്രസ്താവനകള്‍. ജമാ അത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചു എന്നു പറഞ്ഞയാളാണ് മുഖ്യമന്ത്രി.

ജമാ അത്ത് അമീറിനെ അങ്ങോട്ടു പോയി കണ്ടയാളാണ് പ്രതിപക്ഷ നേതാവ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍എസ്എസ് പരിപാടികളില്‍ പങ്കടുക്കുന്നതിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് 2024ല്‍ കേന്ദ്രസര്‍ക്കാര്‍ നീക്കിയതാണെന്ന് മുരളീധരന്‍ ചൂണ്ടിക്കാണിച്ചു.ഭാരതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ പ്രസ്ഥാനമാണ് രാഷ്ട്രീയ സ്വയം സേവക് സംഘ്. ആര്‍എസ്എസിനെക്കുറിച്ച് ഇനിയും തെറ്റിദ്ധാരണ പരത്താമെന്നത് വ്യാമോഹം മാത്രമാണ്. ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓര്‍ക്കുന്നത് നല്ലതെന്നും വി.മുരളീധരന്‍ പറഞ്ഞു.