ആർഎസ്എസ് വേദിയിൽ വിസിമാർ; കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആർഎസ്‌എസ് സർ സംഘചാലക് മോഹൻ ഭഗവത് പങ്കെടുത്ത പ്രഭാഷണ പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവകലാശാലകളുടെ വിസിമാർ പങ്കെടുത്ത സംഭവം അതീവ ഗൗരവകരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംഭവിച്ചത് ഗുരുതര വീഴ്‌ചയാണെന്നും വിസിമാർ കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ലെന്നും സതീശൻ കുറിച്ചു.
ആരോഗ്യസർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ, എംജി സർവകലാശാല വിസി ഡോ. ഡി മാവൂത്ത്, മലയാളം സർവകലാശാല വിസിയുടെ ചുമതലയുള്ള ഡോ. സി ആർ പ്രസാദ് എന്നിവരാണ് സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നു. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണത്.കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണം