വച്ചുപ്പൊറുപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ താക്കീതിന് പിന്നാലെ കടുപ്പിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയും, ‘വിസിമാർ ചെയ്തത് അത്യന്തം ഗുരുതര പ്രശ്നം’

കൊച്ചി: ആർ എസ് എസ് പരിപാടിയിൽ കേരളത്തിലെ വൈസ് ചാൻസലർമാർ പങ്കെടുത്തതിനെതിരെ മുഖ്യമന്ത്രി വി ഡി സതീശന്റെ താക്കീതിന് പിന്നാലെ കടുപ്പിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും രംഗത്ത്. സർസംഘചാലക് മോഹൻ ഭാഗവത്തിന്റെ പ്രഭാഷണ സഭയിൽ വി സി മാർ പങ്കെടുത്തത് അത്യന്തം ഗുരുതരമായ പ്രശ്നമാണെന്നും, അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

വൈസ് ചാൻസലർ പദവി സർവകലാശാലകളുടെ നിഷ്പക്ഷതയുടെ പ്രതീകമാണെന്നും പ്രത്യയശാസ്ത്ര ധ്രുവീകരണങ്ങൾക്ക് ഈ പദവികൾ വഴിമാറുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെയ്തത് തെറ്റായിപ്പോയി എന്ന് പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള മാന്യതയും ഇത് ആവർത്തിക്കാതിരിക്കാനുള്ള സാമൂഹിക ബോധവും വി സിമാരിൽ നിന്ന് ഉണ്ടാകണമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. അതേസമയം ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി സിമാരും കേരളത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ലെന്ന് താക്കീതും നൽകിയിരുന്നു.

സംഘപരിവാറിന്റെ 100 വർഷങ്ങൾ ആഘോഷിക്കാൻ സർസംഘചാലക് മോഹൻ ഭഗവത്തിന്റെ പ്രഭാഷണസഭയിൽ കേരളത്തിലെ മൂന്ന് സർവ്വകലാശാല വി സിമാർ പങ്കെടുത്തത് അത്യന്തം ഗുരുതരമായ പ്രശ്നമാണ്. കേവലം വ്യക്തിപരമായ പങ്കാളിത്തം എന്നതിനപ്പുറം, മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്. വൈസ് ചാൻസലർ പദവി എന്നത് ഒരു സർവകലാശാലയുടെ അക്കാദമികവും ഭരണപരവുമായ നിഷ്പക്ഷതയുടെ പ്രതീകമാണ്. ഏതെങ്കിലും തരത്തിലുള്ള പ്രത്യയശാസ്ത്ര ധ്രുവീകരണങ്ങൾക്ക് അക്കാദമിക പദവികൾ വഴിമാറുന്നത് ഒരിക്കലും അനുവദിക്കാനാവില്ല.

നമ്മുടെ സർവ്വകലാശാലകളുടെ മതേതരസ്വഭാവത്തെ അട്ടിമറിക്കാൻ നിരന്തരമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് സർവ്വകലാശാല വി സിമാരിൽ നിന്നുതന്നെ ഇത്തരമൊരു പ്രവർത്തി ഉണ്ടാകാൻ പാടില്ലായിരുന്നു. തെറ്റായിപോയി എന്ന് പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള മാന്യതയും ആവർത്തിക്കാതിരിക്കാനുള്ള സാമൂഹിക ബോധവും വിസിമാരിൽ നിന്ന് ഉണ്ടാകണം. സർവകലാശാലകളുടെ സ്വയംഭരണാധികാരവും അക്കാദമിക നിഷ്പക്ഷതയും സംരക്ഷിക്കാനും, വിദ്യാഭ്യാസ മേഖലയുടെ മതേതര സ്വഭാവം തകരാതെ കാത്തുസൂക്ഷിക്കാനും ജനാധിപത്യ സമൂഹവും അക്കാദമിക സമൂഹവും ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്.