തിരുവനന്തപുരം കോർപ്പറേഷൻ! യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കത്തിന് എൽഡിഎഫ് പിന്തുണയില്ല

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവരാൻ ഒരുങ്ങിയിരുന്ന അവിശ്വാസ പ്രമേയ നീക്കങ്ങൾക്ക് തിരിച്ചടിയായി എൽഡിഎഫ് തൽക്കാലം പിന്തുണ നൽകില്ലെന്ന് വ്യക്തമാക്കി. ഇതോടെ ഭരണസമിതിക്കെതിരായ യുഡിഎഫിന്റെ നീക്കം പ്രായോഗികമായി മങ്ങുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.
101 അംഗങ്ങളുള്ള കോർപ്പറേഷനിൽ യുഡിഎഫിന് നിലവിൽ 20 അംഗങ്ങൾ മാത്രമാണുള്ളത്. അതിനാൽ എൽഡിഎഫിന്റെ പിന്തുണയില്ലാതെ അവിശ്വാസ പ്രമേയം പാസാക്കുക അസാധ്യമാണ്. എന്നാൽ നയപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിലവിലെ സാഹചര്യത്തിൽ അവിശ്വാസത്തെ പിന്തുണയ്ക്കാനാകില്ലെന്ന നിലപാടിലാണ് എൽഡിഎഫ്.
ഭരണസ്തംഭനം, തെരുവ്നായ ശല്യം, കുടിവെള്ള ക്ഷാമം, മാലിന്യ സംസ്കരണത്തിലെ വീഴ്ചകൾ എന്നിവ ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിനൊരുങ്ങിയത്. ഇതിന്റെ ഭാഗമായി ഇന്ന് നഗരസഭയിലേക്ക് വൻ പ്രതിഷേധ മാർച്ചും യുഡിഎഫ് സംഘടിപ്പിക്കുന്നുണ്ട്.
നിലവിൽ 50 സീറ്റുകളുള്ള ബിജെപി ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയാണ് കോർപ്പറേഷൻ ഭരിക്കുന്നത്. എൽഡിഎഫിന് 29 സീറ്റുകളാണുള്ളത്. ബിജെപി കൗൺസിലർ ആർ. സുഗതൻ കാപ്പ കേസിൽ ജയിലിൽ കഴിയുന്നതിനാൽ, യുഡിഎഫ്-എൽഡിഎഫ് കൂട്ടുകെട്ട് രൂപപ്പെട്ടിരുന്നെങ്കിൽ ഭരണപക്ഷത്തിനെതിരെ നിർണായക വോട്ടെടുപ്പ് സാധ്യമായേനെയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഇതിനിടെ ഇന്ന് ചേരുന്ന നിർണായക കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം വിഷയങ്ങൾ ശക്തമായി ഉന്നയിക്കുമെന്നാണു സൂചന. എൽഡിഎഫിന്റെ നിലപാട് മാറുമോ, അല്ലെങ്കിൽ ബിജെപി ഭരണസമിതിക്ക് ഇത് താത്കാലിക ആശ്വാസമാകുമോ എന്നതിലാണ് രാഷ്ട്രീയ ശ്രദ്ധ.