പൃഥ്വിരാജ് തന്നെ ഒഴിവാക്കിയിട്ടില്ലെന്ന് ആസിഫ് അലി; ‘അമര്‍ അക്ബര്‍ അന്തോണി’ വിവാദത്തില്‍ പ്രതികരിച്ച് താരം

പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രം തിയറ്ററുകളില്‍ വന്‍ വിജയമായിരുന്നു. നാദിര്‍ഷയുടെ സംവിധാന അരങ്ങേറ്റം കൂടിയായ ചിതത്തില്‍ അതിഥി വേഷത്തില്‍ ആസിഫ് അലിയും എത്തിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ ആസിഫ് അലി ചെയ്യേണ്ടിയിരുന്നത് മറ്റൊരു വലിയ കഥാപാത്രമായിരുന്നുവെന്നും പൃഥ്വിരാജ് ഇടപെട്ട് അത് മറ്റൊരാള്‍ക്ക് നല്‍കിയെന്നുമുള്ള തരത്തില്‍ ചില വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആസിഫ് അലി.

“അമര്‍ അക്ബര്‍ ആന്റണി എന്ന സിനിമയില്‍ നിന്ന് എന്നെ മാറ്റണമെന്ന് രാജുവേട്ടന്‍ ആവശ്യപ്പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരുപാടു പേര്‍ പറയുന്നത് കണ്ടു. അതൊന്നും സത്യമല്ല. ഒരിക്കലും രാജുവേട്ടന്‍ അങ്ങനെ പറഞ്ഞിട്ടില്ല. രാജുവേട്ടന്‍ പറഞ്ഞതിന്റെ അര്‍ഥം അതല്ല. കുറച്ചുകൂടി പ്രായമുള്ള ആളാണ് വേണ്ടതെന്നാണ് രാജുവേട്ടന്‍ പറഞ്ഞത്. അവരുടെ ഇടയില്‍ ഞാന്‍ പോയി നിന്നാല്‍ ഒരു അനിയനെ പോലെ തോന്നിയേക്കാം. അല്ലാതെ എന്നെ ആ സിനിമയില്‍ നിന്നും മാറ്റണം എന്ന് പറഞ്ഞിട്ടേയില്ല.”

ഒരു പ്രധാന വേഷത്തില്‍ ആസിഫിനെ കാസ്റ്റ് ചെയ്യാനിരുന്നതായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞതു പ്രകാരം ആ തീരുമാനം മാറ്റുകയായിരുന്നുവെന്നും നാദിര്‍ഷ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

“അമര്‍ അക്ബര്‍ അന്തോണി ആദ്യം പ്ലാന്‍ ചെയ്യുമ്പോള്‍ മൂന്ന് കഥാപാത്രങ്ങളില്‍ ഒരാള്‍ ആസിഫ് അലി ആയിരുന്നു. പക്ഷേ രാജുവിലേക്ക് വന്നപ്പോള്‍, രാജുവാണ് പറഞ്ഞത് ‘എടാ പോടാ’ എന്ന് വിളിച്ചിട്ട് ചെയ്യാന്‍ പറ്റുന്ന ഒരു ഗ്രൂപ്പ് എന്ന് പറയുന്നത് ഞങ്ങള്‍ ക്ലാസ്‌മേറ്റ്‌സ് ഗ്രൂപ്പ് ആണ്. അങ്ങനെയാണെങ്കില്‍ കുറച്ചുകൂടി കംഫര്‍ട്ട് ആയിരിക്കുമെന്ന്. അപ്പോഴാണ് അങ്ങനെ നോക്കിയത്. അത് പറഞ്ഞപ്പോള്‍ ഒരു മടിയും വിചാരിക്കാതെ മാറിയ ആളാണ് ആസിഫ്,” എന്നായിരുന്നു നാദിര്‍ഷ പറഞ്ഞത്. എന്നാല്‍നാദിര്‍ഷയുടെ വാക്കുകള്‍ പിന്നീട് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *