പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയ പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കി; നടപടി ബിനാമി ബന്ധങ്ങളുടെ പേരില്‍

പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന വിവാദത്തിൽ ആരോപണവിധേയനായ സിപിഎം നേതാവ് പ്രമോദ് കോട്ടൂളിയെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെതാണ് തീരുമാനം. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹത്തെ നീക്കും. റിയൽ എസ്റ്റേറ്റ് ബിനാമി ബന്ധങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രമോദ് കോട്ടൂളിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനുശേഷം നടത്തിയ സാമ്പത്തിക ഇടപാടുകൾ തെറ്റാണെന്നും ജില്ലാ കമ്മിറ്റി യോഗം വ്യക്തമാക്കി.

പ്രമോദ് കോട്ടൂളിക്കെതിരേയുള്ള നടപടി വൈകിപ്പിച്ചതിൽ ജില്ലാ കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ അതൃപ്തി ഇന്നുനടന്ന യോ​ഗത്തിൽ റിപ്പോർട്ട് ചെയ്തു. നടപടി പ്രമോദ് കോട്ടൂളിയിൽ ഒതുങ്ങിയേക്കില്ലെന്നാണ് സൂചന.

പ്രമോദിനെതിരെ കടുത്ത നടപടി ആവശ്യമില്ലെന്ന് ഔദ്യോഗികവിഭാഗം പറഞ്ഞപ്പോൾ മറ്റൊരു വിഭാഗം എതിർക്കുകയായിരുന്നു. പ്രമോദിനെതിരെയുള്ള ആരോപണത്തിൽ വ്യക്തമായ തെളിവുണ്ടെന്നാണ് മറുവിഭാഗം വാദിച്ചത്. 22 ലക്ഷം രൂപയുടെ ഇടപാടുണ്ടെന്നും അത് പാർട്ടിക്ക് ബോധ്യം വന്നിട്ടുണ്ടെന്നും വാദം ശക്തമായി. ഈ സാഹചര്യത്തിൽ പ്രമോദിനെതിരെ കടുത്ത നടപടിയുണ്ടായില്ലെങ്കിൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഇവർ വാദിച്ചു. ഇത് കണക്കിലെടുത്താണ് പ്രമോദ് കോട്ടൂളിയെ പുറത്താക്കാനുള്ള തീരുമാനം വന്നത്.

Leave a Reply

Your email address will not be published. Required fields are marked *