തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചത് രാഷ്ട്രീയ വിജയമാണെന്ന് പൂർണമായും പറയാൻ കഴിയില്ലെന്ന് ഡിസിസി പ്രസിഡന്‍റ് വികെ ശ്രീകണ്ഠൻ 


തൃശ്ശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചത് രാഷ്ട്രീയ വിജയമാണെന്ന് പൂർണമായും പറയാൻ കഴിയില്ലെന്ന് ഡിസിസി പ്രസിഡന്‍റ് വികെ ശ്രീകണ്ഠൻ എംപി. സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് തൃശ്ശൂരിലെ തെരഞ്ഞെടുപ്പിൽ കണ്ടത്. സിപിഎം- ബിജെപി ധാരണയെപ്പറ്റി തെരഞ്ഞെടുപ്പിന് മുൻപ് തന്നെ കോൺഗ്രസ്‌ പറഞ്ഞിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാറിന് ഇപ്പോഴാണ് അത് മനസിലായതെന്നും വികെ ശ്രീകണ്ഠൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് തൃശ്ശൂരിലെന്ന് സിപിഐ തന്നെ പറഞ്ഞിരുന്നു. പാർട്ടിക്ക് അതീതമായ സ്വാധീനങ്ങൾ ഉള്ളതുകൊണ്ടാണ് സുരേഷ് ഗോപി വിജയിച്ചത്. തൃശ്ശൂർ മേയര്‍ എം.കെ വര്‍ഗീസ് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ പലതവണ പുകഴ്ത്തിയിട്ടും സിപിഎം വിലക്കിയില്ല. പാർട്ടിയുടെ അറിവോടെയാണ് മേയറുടെ പ്രവർത്തികൾ. തൃശ്ശൂർ നഗരസഭയിൽ ഭരണ സ്തംഭനമാണ്.  ജനങ്ങൾ പ്രതിസന്ധിയിലാണ്. ഭൂരിപക്ഷം നഷ്ടപ്പെട്ട മേയർ രാജി വയ്ക്കണം. ജനങ്ങളെ രക്ഷിക്കാനെങ്കിലും സിപിഎം വായതുറക്കണം, നിലപാട് വ്യക്തമാക്കണമെന്നും ഡിസിസി പ്രസിഡന്‍റ് പറഞ്ഞു.

മേയർക്ക് ഉള്ള പിന്തുണ പിൻവലിച്ച് കത്ത് നൽകാൻ സിപിഐ തയ്യാറാകണം. മേയർക്കെതിരെ  അവിശ്വാസപ്രമേയം കൊണ്ടുവരുന്നത് അടക്കം കോൺഗ്രസ് ആലോചിക്കുമെന്നും വികെ ശ്രീകണ്ഠൻ പ്രതികരിച്ചു. ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുന്ന മിടുക്കനായ സ്ഥാനാർഥിയെ തീരുമാനിക്കും. സ്ഥാനാർഥിയെ തീരുമാനിക്കുമ്പോൾ ചേലക്കരയിലെ ആളുകളുടെ അഭിപ്രായങ്ങൾ മാനിക്കും. എന്നാൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് ആയിരിക്കും എടുക്കുകയെന്നും തൃശൂർ ഡി സി സി പ്രസിഡന്റ്‌ വി.കെ ശ്രീകണ്ഠൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *