പരാജയം ഉള്‍ക്കൊള്ളാന്‍ മക്കളെ സജ്ജരാക്കണം; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കളോട് ഹൈക്കോടതി

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുക എന്നതാണ് കാര്യമെന്ന് ഹൈക്കോടതി. പരാജയം ഉൾക്കൊള്ളാൻ രക്ഷിതാക്കൾ മക്കളെ സജ്ജരാക്കണമെന്നും രക്ഷിതാക്കളുടെ അനാവശ്യ ഉത്ക്കണ്ഠ കുട്ടികളെ വിഷാദരോഗത്തിലേക്ക് തള്ളിവിട്ടേക്കുമെന്നും കോടതി ഓർമ്മിപ്പിച്ചു.
ദരിദ്ര ചുറ്റുപാടുകളിൽനിന്ന് വരുന്ന കഴിവുള്ള പല കുട്ടികൾക്കും ഭാരിച്ച ചെലവുകൾ താങ്ങാൻ സാധിക്കാറില്ല. ഇക്കാര്യം കൂടി അപ്പീലുകളുമായി കോടതിയിൽ എത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ മനസ്സിലാക്കണമെന്നും കലോത്സവങ്ങൾ ആർഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാകരുതെന്നും ഹെക്കോടതി പറഞ്ഞു.
കലോത്സവവുമായി ബന്ധപ്പെട്ട് അപകടമുണ്ടായാൽ സംഘാടകർക്കെതിരെ നടപടിയെടുക്കണമെന്നും പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോടതി നിർദേശം നൽകി.