കെ.എസ്‌.ആര്‍.ടി.സി  ബസില്‍ വിദ്യാര്‍ഥിനിക്ക്‌ നേരെ പീഢനം ; ഡ്രൈവര്‍ ഷാജഹാന്‍ ഇരയെ ഭീഷണിപ്പെടുത്തിയതായി അന്വേഷണ സംഘം , പോലീസിന് കൈമാറും

പത്തനംതിട്ട കെ.എസ്‌.ആര്‍.ടി.സി  ബസില്‍ പ വിദ്യാര്‍ഥിനിക്ക്‌ നേരെ ലൈംഗികാതിക്രമംകാട്ടിയെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ ഡ്രൈവർ ഷാജഹാന്‍ ഇരയെ ഭീഷണിപ്പെടുത്തിയതായി വിജിലന്‍സ്‌ വിഭാഗം കണ്ടെത്തി. പെൺക്കുട്ടിയുടെ പരാതി പോലീസിന് കൈമാറും. പരാതിയുമായി മുന്നോട്ടു പോയാല്‍ കാണിച്ചു തരുമെന്നും കോടതി കയറ്റുമെന്നുമുള്ള ശബ്‌ദ സന്ദേശമാണ്‌ ഷാജഹാന്‍ പരാതിക്കാരിയുടെ വാട്‌സാപ്പിലേക്ക്‌ അയച്ചത്‌. യുവതി ഈ സന്ദേശം കെ.എസ്‌.ആര്‍.ടി.സി വിജിലന്‍സ്‌ ഇന്‍സ്‌പെക്‌ടര്‍ക്ക്‌ കൈമാറി. അതു വരെ ഷാജഹാന്‌ അനുകൂലമായ നിലപാട്‌ സ്വീകരിച്ചിരുന്ന മാനേജ്‌മെന്റിന്‌ ശബ്‌ദസന്ദേം വന്നതോടെ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരികയും സസ്‌പെന്‍ഡ്‌ ചെയ്യുകയുമായിരുന്നു.


കഴിഞ്ഞ 17 ന്‌ പുലര്‍ച്ചെ കൃഷ്‌ണഗിരിക്ക്‌ സമീപം വച്ചാണ്‌ യുവതി ബസില്‍ ലൈംഗിക അതിക്രമത്തിന്‌ ഇരയായത്‌.യാത്രക്കാരുടെ റിസര്‍വേഷന്‍ ലിസ്‌റ്റ്‌ നോക്കിയാണ്‌ ഷാജഹാന്‍ യുവതിയുടെ നമ്ബര്‍ കൈക്കലാക്കിയത്‌ എന്നാണ്‌ കരുതുന്നത്‌.ബംഗളൂരുവില്‍ സ്‌ഥിരതാമസമാക്കിയ കുടുംബത്തിലെ പി.ജി വിദ്യാര്‍ഥിനിയാണ്‌ പരാതിക്കാരി. പത്തനംതിട്ട ഡിപ്പോയില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍ ഷാജഹാന്‍ ചിറ്റാര്‍ സ്വദേശിയാണ്‌. കഴിഞ്ഞ 16 ന്‌ വൈകിട്ട്‌ അഞ്ചിന്‌ പത്തനംതിട്ട ഡിപ്പോയില്‍ നിന്ന്‌ പുറപ്പെട്ട ബസില്‍ കോട്ടയത്തു നിന്നാണ്‌ വിദ്യാര്‍ഥിനി കയറിയത്‌. പിറ്റേന്ന്‌ പുലര്‍ച്ചെ മൂന്നിനാണ്‌ പീഡനം നടന്നത്‌ എന്നാണ്‌ പരാതിയില്‍ പറയുന്നത്‌.യുവതി ബംഗളൂരുവില്‍ എത്തിയതിന്‌ ശേഷം ഇമെയിലിലാണ്‌ പരാതി നല്‍കിയത്‌. ബസിന്റെ ജനല്‍പ്പാളി നീക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇവര്‍ ഷാജഹാന്റെ സഹായം തേടുകയായിരുന്നു. ദീര്‍ഘദൂര സര്‍വീസുകളില്‍ രണ്ട്‌ ഡ്രൈവര്‍ കം കണ്ടക്‌ടര്‍മാരാണ്‌ ഉണ്ടാവുക. ഗ്ലാസ്‌ നീക്കാനെന്ന വ്യാജേനെ യുവതിക്ക്‌ സമീപമെത്തിയ ഷാജഹാന്‍ ലൈംഗികാതിക്രമം കാട്ടുകയായിരുന്നു.

അപ്രതീക്ഷിതമായ നടപടിയില്‍ ഭയന്നു പോയ തനിക്ക്‌ ആ സമയം ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നും ബംഗളൂരുവിലെ വീട്ടിലെത്തിയ ശേഷമാണ്‌ പരാതി നല്‍കുന്നതെന്നും യുവതിയുടെ പരാതിയിലുണ്ട്‌.ഇരയെയും കോര്‍പ്പറേഷനെയും അപകീര്‍ത്തിപ്പെടുത്തി ഷാജഹാന്റെ പ്രതികരണം ഇരയായ യുവതിയെ മോശക്കാരിയാക്കുന്ന തരത്തില്‍ ചില മാധ്യമങ്ങളോട്‌ നടത്തിയ പ്രതികരണവും ഷാജഹാന്റെ സസ്‌പെന്‍ഷന്‌ കാരണമായി. താന്‍ നിരപരാധിയാണെന്നായിരുന്നു ഷാജഹാന്റെ വാദം. യുവതിയുടെ പരാതിയില്‍ പറയുന്ന സമയത്ത്‌ താന്‍ ബസ്‌ ഓടിക്കുകയായിരുന്നുവെന്നാണ്‌ ഷാജഹാന്‍ മാധ്യമങ്ങളോട്‌ പറഞ്ഞത്‌.പരാതി കെട്ടിച്ചമച്ചതാണെന്നും പറഞ്ഞിരുന്നു. ഈ രണ്ടു പരാമര്‍ശങ്ങളും ഇയാള്‍ക്ക്‌ പിന്നീട്‌ വിനയായി. ഷാജഹാന്റെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച്‌ കെ.എസ്‌.ആര്‍.ടി.സി എം.ഡി ഇറക്കിയ പത്രക്കുറിപ്പില്‍ ഇക്കാര്യം വ്യക്‌തമായി സൂചിപ്പിച്ചിരുന്നു.

യുവതിക്ക്‌ അയച്ച ശബ്‌ദസന്ദേം ഷാജഹാനെതിരേയുള്ള വ്യക്‌തമായ തെളിവായി മാറി.കോര്‍പ്പറേഷന്റെ അറിവോ സമ്മതമോ കൂടാതെ വാര്‍ത്താ മാധ്യമങ്ങളില്‍ സംഭവത്തെക്കുറിച്ച്‌ അഭിപ്രായപ്രകടനം നടത്തിയതിനെതിരേ എം.ഡി പത്രക്കുറിപ്പില്‍ പരാമര്‍ശം നടത്തിയിട്ടുണ്ട്‌. വാട്ട്‌സ്‌ ആപ്പിലൂടെ ഭീഷണിപ്പെടുത്തി പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന്‌ അനേ്വഷണത്തില്‍ ബോധ്യപ്പെടുകയും താന്‍ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ടുവെന്ന്‌ വോയിസ്‌ മെസേജിലൂടെ പറഞ്ഞത്‌ കളവാണെന്നും താന്‍ കോടതിയില്‍ പോകുമെന്നും പ്രസ്‌ മീറ്റ്‌ നടത്തുമെന്നുമെല്ലാം വോയിസ്‌ മെസേജിലൂടെ പറഞ്ഞത്‌ ഭീഷണിയുടെ ഭാഗമാണെന്നും പ്രാഥമിക അനേ്വഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *