കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് പോലീസ് 350 കോടി രൂപ പിഴ ഈടാക്കി

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് പിഴയായി ഈടാക്കിയത് 350 കോടിയോളം രൂപ. ഇതില്‍ 213 കോടി രൂപ പിഴ ഈടാക്കിയത് മാസ്‌കില്ലാത്തതിന്റെ പേരിലാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 500 മുതല്‍ 2000 വരെയാണ് പിഴ ഈടാക്കിയിരുന്നത്.
കോവിഡ് നിയന്ത്രണം ലംഘിച്ചതിന് 2020 മാര്‍ച്ച് മുതല്‍ കഴിഞ്ഞ ദിവസം വരെ 65,99,271 പേരാണ് നടപടി നേരിട്ടത്. അതായത് സംസ്ഥാനത്തെ ഇരുപത്തിയഞ്ച് ശതമാനത്തോളം പേര്‍ നടപടി നേരിട്ടു. മാസ്‌ക് ധരിക്കാത്തതിന് മാത്രം 42,73,735 പേരാണ് പിടിയിലായത്.
രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ നിയമത്തിന്റെ പരിധിയില്‍ നിന്ന് മാര്‍ച്ച് 31 മുതല്‍ കോവിഡ് നിയന്ത്രണങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.കേസും പിഴയും ഒഴിവായെങ്കിലും ജനങ്ങള്‍ മാസ്ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശ് നല്‍കിയിട്ടുണ്ട്.