പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യു എൻ മേത്ത ആശുപത്രിയിൽ പുലർച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് ഹീരാബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ 6:20 ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് മാതാവിന്റെ മരണവിവരം അറിയിച്ചത്. മഹത്തായ ഒരു നൂറ്റാണ്ടിന്റെ ജീവിതം ഈശ്വരപാദങ്ങളിലേക്ക് യാത്രയായെന്ന് മോദി പറഞ്ഞു. ഒരു സന്യാസിയുടെ യാത്രയും നിസ്വാർത്ഥ കർമ്മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉൾപ്പെടുന്ന ആ ത്രിത്വം അമ്മയിൽ തനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി എഴുതി.
മരണവിവരം അറിഞ്ഞ് പ്രധാനമന്ത്രി അഹമ്മദാബാദിലെത്തി. അമ്മയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ഗാന്ധിനഗറിലെ റെയ്‌സൻ ഗ്രാമത്തിലുള്ള ഭായ് പങ്കജ് മോദിയുടെ വീട്ടിലേക്ക് അദ്ദേഹം നേരിട്ട് പോകും. അവിടെ നിന്ന് രാവിലെ 8:30 ന് വിലാപയാത്ര യാത്ര ആരംഭിച്ച് സെക്ടർ-30 ൽ സ്ഥിതി ചെയ്യുന്ന ശ്മശാനത്തിൽ എത്തിച്ചേരും. അവിടെയാണ് സംസ്കാരം.