രാജ്യസഭ കലഹം: ജോസ് കെ. മാണിക്ക് ഇടത് പ്രേമം തീർന്നു; മുതലെടുക്കാൻ റോഷി അഗസ്റ്റിൻ

രാജ്യസഭയിലേക്ക് പരിഗണിച്ചില്ലെങ്കിൽ ജോസ് കെ. മാണി ഇടതുമുന്നണി വിടും. ജോസ് കെ മാണി ഇടതു മുന്നണി വിട്ടാലും മന്ത്രി റോഷി അഗസ്റ്റിനെ അനുകൂലിക്കുന്ന വിഭാഗം ഇടതുമുന്നണിയിൽ തുടരും. റോഷി പക്ഷത്താണ് ചീഫ് വിപ്പ് ഡോ എൻ. ജയരാജും റാന്നി എം എൽ എ പ്രമോദ് നാരായണനും. ചങ്ങനാശേരി എം.എൽ എ ജോബ് മൈക്കിളും പൂഞ്ഞാർ എംഎൽ എ സെബാസ്റ്റ്യൻ കുളത്തുംഗലും ജോസ് കെ മാണി പക്ഷത്താണ്.
കടുത്ത തീരുമാനം എടുക്കരുതെന്ന് ജോസ് കെ മാണിയോട് റോഷിയും സംഘവും അഭ്യർത്ഥിച്ചിട്ടുണ്ട്. രാജ്യസഭ ടേൺ അനുസരിച്ച് പങ്ക് വെയ്ക്കാനും റോഷിയും കൂട്ടരും ശ്രമിക്കുന്നുണ്ട്. ആദ്യം ടേം തനിക്ക് വേണമെന്ന ശാഠ്യം ആണ് ജോസ് കെ മാണി പുലർത്തുന്നത്. ഇത് സിപിഐ അംഗികരിക്കുന്നില്ല. ജൂലൈ 1 ന് 3 രാജ്യ സഭ സീറ്റുകളാണ് ഒഴിവ് വരുന്നത്. എളമരം കരീം, ജോസ് കെ മാണി , ബിനോയ് വിശ്വം എന്നിവരുടെ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇതിൽ 2 സീറ്റുകളിൽ എൽ.ഡി.എഫ് ജയിക്കും. ഒരു സീറ്റ് യു.ഡി.എഫും.
എൽ.ഡി.എഫിന് ജയിക്കാനാവുന്ന രണ്ട് സീറ്റുകളികളിൽ ഒന്ന് സിപിഎം ഏറ്റെടുക്കും. രണ്ടാമത്തെ സീറ്റിന് സിപിഐയും കേരള കോൺഗ്രസും തമ്മിലാണ് അടി. ജോസ് കെ മാണി എൽ.ഡി എഫ് വിട്ടാലും റോഷിയും സംഘവും എൽ.ഡി. എഫിൽ തുടരുമെന്ന് ശഠിക്കുന്നതിലൂടെ കേരള കോൺഗ്രസിൽ വീണ്ടും പിളർപ്പുണ്ടാകും എന്ന് വ്യക്തം.
ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ കസേര ജോസ് ഏറ്റെടുത്ത് പ്രശ്നം തീർക്കാനും റോഷി ശ്രമിക്കുന്നുണ്ട്.വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാർട്ടിയാണ് കേരള കോൺഗ്രസ് എന്നാണ് മാണി സിദ്ധാന്തം