എംവി ഗോവിന്ദന്റെ അപകീര്‍ത്തി കേസില്‍ സ്വപ്‌ന സുരഷിന് ജാമ്യം

അപകീര്‍ത്തി കേസില്‍ തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് നേരിട്ട് ഹാജരായി ജാമ്യമെടുത്ത് സ്വപ്‌ന സുരേഷ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നല്‍കിയ കേസിലാണ് സ്വപ്‌ന ജാമ്യമെടുത്തത്. പല തവണ ഹാജരാകാന്‍ സമന്‍സ് നല്‍കിയെങ്കിലും സ്വപ്ന സുരേഷ് കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിച്ചത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ 30 കോടി രൂപ വിജേഷ് പിള്ള മുഖേന വാഗ്ദാനം ചെയ്‌തെന്ന സ്വപ്‌നയുടെ ആരോപണത്തിനെതിരായാണ് എംവി ഗോവിന്ദന്‍ കേസ് കൊടുത്തത്. ഫേസ്ബുക്കിലൂടെയുള്ള ആരോപണം മുഖ്യമന്ത്രിക്കും തനിക്കും അപകീര്‍ത്തി ഉണ്ടാക്കിയെന്ന് കാട്ടിയാണ് കേസ്.

ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സ്വപ്ന സുരേഷ് ജാമ്യമെടുത്ത് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ആരോപണം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഒരാള്‍ സമീപിച്ചിട്ടുണ്ട്. അയാള്‍ പറഞ്ഞ കാര്യങ്ങളാണ് പറഞ്ഞത്. നേരിട്ട് പരിചയം പോലുമില്ലാത്ത ഒരാളെക്കുറിച്ച് നുണ പറയേണ്ട ആവശ്യമില്ലെന്നും സ്വപ്‌ന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *