കേരളത്തിലും വലിയ രാഷ്ട്രീയ മാറ്റത്തിന് സമയം അടുത്തു; രാജീവ് ചന്ദ്രശേഖര്‍

കേരളത്തിലും വലിയ രാഷ്ട്രീയ മാറ്റം വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വികസിത കേരളം സൃഷ്ടിക്കാന്‍ ജനങ്ങള്‍ അവസരം നല്‍കും. വികസനത്തിന് ജനങ്ങള്‍ മാറ്റം കൊണ്ടുവരും. ബീഹാറില്‍ കണ്ടത് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച സര്‍ക്കാരിനുള്ള അംഗീകാരം.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. എസ്‌ഐആര്‍ വഴി ഒരു വ്യക്തത തെളിയിക്കുന്നതാണ് ബീഹാര്‍ ഫലം. കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും വിജയത്തിന്റെ കാരണം വോട്ടര്‍പട്ടികയില്‍ ചേര്‍ത്തുവച്ച വ്യാജ വോട്ടുകളാണ്. എസ്‌ഐആര്‍ വഴി ആ വ്യാജ വോട്ടുകള്‍ നീക്കിയതിന്റെ ഇമ്പാക്ട് ആണ് ബീഹാറില്‍ കണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

വ്യാജ വോട്ടുകള്‍ നീക്കം ചെയ്യപ്പെടും എന്നതിനാലാണ് കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും എസ്‌ഐആറിനെ എതിര്‍ക്കുന്നത്. മലയാളികള്‍ക്ക് വേണം വികസനം, അഴിമതി രഹിത ഭരണം, എല്ലാം ശരിയാകും എന്ന വാക്ക് കൊടുത്താണ് സിപിഐഎം വോട്ട് നേടിയത്.

വാഗ്ദാനം കൊടുത്ത് ജനങ്ങളെ വിഡ്ഢിയാക്കുന്ന രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് അസംബ്ലി തെരഞ്ഞെടുപ്പ് എന്നില്ല രണ്ടു തെരഞ്ഞെടുപ്പിലും വലിയ മാറ്റം വരും. രാഷ്ട്രീയത്തില്‍ മാറ്റം, ഭരണത്തില്‍ മാറ്റം ഉണ്ടാകും രാഷ്ട്രീയ സംസ്‌കാരത്തില്‍ മാറ്റം ഉണ്ടാകും. തെറിയും വിഭജനവും വിട്ട് വികസന മത്സരം ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.