കെ എസ് ആര്‍ ടി സിയില്‍ പ്രതിസന്ധി രൂക്ഷം;നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരും ഗതാഗതമന്ത്രി ആന്റണിരാജു

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി പ്രതിസന്ധി ഇങ്ങനെ തുടര്‍ന്നാല്‍ ജീവനക്കാരെ എങ്ങനെ നിലനിര്‍ത്തുമെന്നതില്‍ ആശങ്കയുണ്ടെന്ന് ഗതാഗതമന്ത്രി ആൻ്റണിരാജു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വന്നേക്കും. ഇനിയുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം കൊടുക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.ഇന്ധനവിലയിലുണ്ടായ വന്‍ വര്‍ധനയാണ് പ്രതിസന്ധി വഷളാക്കിയതെന്നാണ് ഗതഗാതമന്ത്രി പറയുന്നത്. നിലവിലെ പ്രതിസന്ധിയില്‍ ഈ നിലയില്‍ മുന്നോട്ട് പോകാനാവില്ല. വരുന്ന മാസങ്ങളിലെ പെന്‍ഷന്‍, ശമ്പള വിതരണം മുടങ്ങിയേക്കും എന്നും സാഹചര്യം മോശമായി തുടര്‍ന്നാല്‍ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചു വിടേണ്ടി വരുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.കെ എസ്‌ആര്‍ടി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതല യോഗം ചേരുന്നുണ്ട്. ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ കെഎസ്‌ആര്‍ടിസിയുടെ പതനത്തിന് കാരണമായത് സര്‍ക്കാരിന്‍്റെ തെറ്റായ നയങ്ങളാണെന്ന് കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകള്‍ കുറ്റപ്പെടുത്തി.അതേസമയം പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് കമ്ബനി കെ എസ് ആര്‍ ടി സി യുടെ അവിഭാജ്യ ഘടകമാണെന്നും പത്ത് വര്‍ഷം കഴിഞ്ഞാല്‍ സ്വിഫ്റ്റിന്റെ മുഴുവന്‍ ആസ്തിയും കെ എസ് ആര്‍ ടി സി ക്ക് വന്നു ചേരുമെന്നും ആൻ്റണിരാജു പറഞ്ഞു.