'വെളിപ്പെടുത്തലുകളുടെ പിന്നിലെ ബുദ്ധികേന്ദ്രം ആരെന്ന് അന്വേഷിക്കണം'; ഗൂഢാലോചനക്കേസിൽ കെ ടി ജലീലിന്‍റെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെയുള്ള സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോനയുണ്ടെന്ന് പരാതിയില്‍ മുന്‍ മന്ത്രി കെ ടി ജലീലിന്‍റെ മൊഴി രേഖപ്പെടുത്തി. ജലീലിന്‍റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ പിന്നിലെ ബുദ്ധികേന്ദ്രം ആരെന്ന് അന്വേഷിക്കണമെന്നാണ് ജലീലിന്‍റെ ആവശ്യം.
ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഇലക്ട്രോണിക് തെളിവുകള്‍ പരിശോധിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും കെ ടി ജലീല്‍ ആവശ്യപ്പെട്ടു. അതേസമയം ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന സ്വപ്‌നയുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടനുണ്ടാകുമെന്നാണ് സ്വപ്ന സുരേഷ് പറയുന്നത്. പൊലീസ് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. എല്ലാം ഉടൻ തുറന്ന് പറയുമെന്നും സ്വപ്ന കൊച്ചിയിൽ അഭിഭാഷകനെ കണ്ട് തിരികെ പോകവേ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.