വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച,​ തിരിച്ചറിയാൻ കഴിയാത്തവർക്ക് പുത്തുമലയിൽ അന്ത്യവിശ്രമം

വയനാട് : നാടിനെ ഒന്നാകെ നടുക്കിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച,​ തിരിച്ചറിയാൻ കഴിയാത്തവർക്ക് പുത്തുമലയിൽ അന്ത്യവിശ്രമം. ഇന്ന് എട്ട് മൃതദേഹങ്ങൾ സംസ്കരിക്കുമെന്ന് മന്ത്രി പി.കെ. രാജൻ പറഞ്ഞു. ഹാരിസൺ പ്ലാന്റേഷൻ ഭൂമിയിൽ അടുത്തടുത്ത് കുഴികളെടുത്താണ് സംസ്കാരം നടത്തുന്നത്. സർവമത പ്രാർത്ഥനയോടെയാണ് സംസ്കാര ചടങ്ങുകൾ നടത്തുക. നിലവിൽ 32 കുഴികൾ ഒരുക്കിയിട്ടുണ്ട്. പുത്തുമലയിൽ മുൻപ് ഉരുൾ പൊട്ടൽ ദുരന്തമുണ്ടായ സ്ഥലത്താണ് കൂട്ട സംസ്കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.

അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 369 ആയി ഉയർന്നു. 206 പേരെയാണ് കണ്ടെത്താനുള്ളത്. തെരച്ചിൽ ആറാം ദിനം പിന്നിടുമ്പോൾ ഇന്ന് ആറ് മേഖലകളിലായി നടത്തിയ ദൗത്യത്തിൽ ആയിരത്തിലധികം രക്ഷാപ്രവർത്തകർ പങ്കെടുത്തു. ചാലിയാറിലും മുണ്ടേരി ഉൾവനത്തിലും ഇന്ന് നടത്തിയ തെരച്ചിലിൽ ഒരു മൃതദേഹവും ഏഴ് ശരീരഭാഗങ്ങളും കണ്ടെത്തി. ചാലിയാറിൽ നിന്ന് ഇതുവരെ 213 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 74 മൃതദേഹങ്ങളും 139 ശരീരഭാഗങ്ങളും ഇതിൽ ഉൾപ്പെടും. ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയിൽ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡി.എൻ.എ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തിൽ ഇപ്പോൾ ശേഖരിക്കുന്ന രക്തസാമ്പിളുകളും ഡി.എൻ.എകളും തമ്മിലുള്ള പൊരുത്തം ശേഖരിക്കും.

Leave a Reply

Your email address will not be published. Required fields are marked *