സില്‍വര്‍ലൈന്‍ അനുമതിക്കായി ഡല്‍ഹി കേന്ദ്രീകരിച്ച് ഇടനിലക്കാരന്‍’; സ്വര്‍ണ്ണക്കടത്ത് കേസ് അവസാനിപ്പിക്കാന്‍ ഇടനില നിന്നയാള്‍ തന്നെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി ലഭിക്കാനായി ഡല്‍ഹി കേന്ദ്രീകരിച്ച് ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഗുരുത ആരോപണം. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഒത്തു തീര്‍പ്പുണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ ഭരിക്കുന്ന പാര്‍ട്ടിയായ സിപിഐഎമ്മും സംഘപരിവാര്‍ നേതൃത്വവും തമ്മിലാണ് ഒത്തുതീര്‍പ്പ്. സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരു സുപ്രഭാതത്തില്‍ അവസാനിപ്പിക്കാന്‍ കാരണവും ഇതേ ഇടനിലക്കാരന്‍ തന്നെയാണ്. സില്‍വര്‍ ലൈന്‍ ഒത്തു തീര്‍പ്പിനും മധ്യസ്ഥം വഹിക്കുന്നതും ഇയാളാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

യു.ഡി.എഫ് എം.പിമാര്‍ക്കെതിരായ പൊലീസ് നടപടിക്ക് പിന്നിലെ ചേതോവികാരം എന്താണെന്നറിയാന്‍ രാജ്യത്തിന് താത്പര്യമുണ്ട്. എംപിമാര്‍ക്ക് നേരയുള്ള നടപടിക്ക് പിന്നില്‍ ഈ ഇടനിലക്കാരനുണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. കേന്ദ്രവും റെയില്‍വേയും അഞ്ചു നയാപൈസ നല്‍കില്ലെന്ന് കൃത്യമായി സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി തയ്യാറാക്കിയത് പഴയ കടലാസാണ്. അസംബ്ലിയില്‍ വായിക്കുന്നതും പൗരപ്രമുഖരുടെ യോഗത്തില്‍ സംസാരിക്കുന്നതും ഒന്ന്. ഒരേ കാര്യങ്ങള്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് പുതിയതായി ഒന്നും പറയാനില്ലെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *